ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് സിജെപി നടത്തുന്ന പ്രതിഷേധ സമരം ശക്തമാകുന്നതിനിടെ സുരക്ഷ മുൻനിർത്തി 200 ഓളം പേരെ ഡൽഹി പോലീസ് കരുതൽ കസ്റ്റഡിയിലെടുത്തു. പ്രതിഷേധത്തിനെത്തിയ ചിലരിൽ നിന്ന് കുരുമുളക് സ്പ്രേ അടക്കമുള്ള വസ്തുക്കൾ പിടിച്ചെടുത്തെന്നും കസ്റ്റഡിയിലായവരിൽ ഗുണ്ടാസംഘങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരും വിദ്യാർഥികളല്ലാത്തവരുമായ ആളുകളാണ് കസ്റ്റഡിയിലുള്ളത്. പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയായി ഡൽഹിയിലെ 17 മെട്രോ സ്റ്റേഷനുകൾ ഇന്ന് രാവിലെ 7.30 മുതൽ അടച്ചിടും. അതേസമയം പ്രശ്നപരിഹാരത്തിനായി സിജെപിയും കേന്ദ്ര സർക്കാരും തമ്മിൽ ഇന്ന് ചർച്ച നടത്തും.
കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ ഉച്ചയ്ക്ക് 12.30നാണ് ചർച്ച. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ ആരംഭിച്ച സമരം ലക്ഷ്യം കാണുന്നത് വരെ തുടരുമെന്ന ശക്തമായ നിലപാടിലാണ് സിജെപി നേതൃത്വം.